നിങ്ങൾ (ശരിയോട്) അടുത്തെത്തുകയും, നേരെ നിലകൊള്ളുകയും ചെയ്യുക. അറിയുക! നിങ്ങളിലൊരാളും തൻ്റെ പ്രവർത്തനം കൊണ്ട് രക്ഷപ്പെടുകയില്ല." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! താങ്കളും രക്ഷപ്പെടുകയില്ല?!" നബി -ﷺ- പറഞ്ഞു: "ഞാനും രക്ഷപ്പെടില്ല. അല്ലാഹു അവൻ്റെ കാരുണ്യവും ഔദാര്യവും കൊണ്ട് എന്നെ മൂടിയാലല്ലാതെ
Choose an available translation of this Hadeeth
Hadeeth text
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങൾ (ശരിയോട്) അടുത്തെത്തുകയും, നേരെ നിലകൊള്ളുകയും ചെയ്യുക. അറിയുക! നിങ്ങളിലൊരാളും തൻ്റെ പ്രവർത്തനം കൊണ്ട് രക്ഷപ്പെടുകയില്ല." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! താങ്കളും രക്ഷപ്പെടുകയില്ല?!" നബി -ﷺ- പറഞ്ഞു: "ഞാനും രക്ഷപ്പെടില്ല. അല്ലാഹു അവൻ്റെ കാരുണ്യവും ഔദാര്യവും കൊണ്ട് എന്നെ മൂടിയാലല്ലാതെ."
Explanation
ഒരാളുടെയും പ്രവർത്തനങ്ങൾ അയാളെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്തുകയില്ല എന്നും, മറിച്ച് അതിന് ഏതൊരു വ്യക്തിക്കും അല്ലാഹുവിൽ നിന്നുള്ള കാരുണ്യത്തിൻ്റെ ആവശ്യമുണ്ട് എന്നും നബി -ﷺ- അവരെ അറിയിച്ചു.
സ്വഹാബികൾ ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ കാര്യവും അപ്രകാരം തന്നെയാണോ?! ഉന്നതമായ സ്ഥാനമുള്ളവരായിട്ടും അങ്ങയുടെ പ്രവർത്തനങ്ങൾ അങ്ങയെ രക്ഷപ്പെടുത്തുകയില്ലേ?!
അപ്പോൾ നബി -ﷺ- പറഞ്ഞു: "എൻ്റെ കാര്യം പോലും അങ്ങനെയാണ്. അല്ലാഹു അവൻ്റെ ഔദാര്യവും കാരുണ്യവും കൊണ്ട് എന്നെ മറച്ചു പിടിച്ചാലല്ലാതെ."
Benefits
ശൈഖ് ഇബ്നു ബാസ് -رَحِمَهُ اللَّهُ- പറയുന്നു: "സൽപ്രവർത്തനങ്ങൾ സ്വർഗപ്രവേശനത്തിനുള്ള കാരണങ്ങളാണ്. തിന്മകളും ദുഷ്പ്രവൃത്തികളും നരകപ്രവേശനത്തിനുള്ള കാരണങ്ങളുമാണ്. എന്നാൽ സ്വർഗപ്രവേശനം പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമല്ല എന്ന് ഈ ഹദീഥ് അറിയിക്കുന്നു. മറിച്ച്, അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള വിട്ടുവീഴ്ച്ചയും അവൻ്റെ കാരുണ്യവും അതിന് അനിവാര്യമായും വേണം. അവർ സ്വർഗത്തിൽ പ്രവേശിച്ചതിന് അവരുടെ പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ടെങ്കിലും, അപ്രകാരം അത് നിശ്ചയിച്ചത് അല്ലാഹുവിൻ്റെ കാരുണ്യവും വിട്ടുവീഴ്ച്ചയും അവൻ നൽകിയ പാപമോചനവും കൊണ്ടാണ്."
തൻ്റെ പ്രവർത്തനങ്ങൾ എത്രമാത്രമുണ്ടെങ്കിലും അതിൽ വഞ്ചിതനാവുകയോ അഹംഭാവം പുലർത്തുകയോ ചെയ്യരുത്. കാരണം അല്ലാഹുവിനോടുള്ള ബാധ്യത മനുഷ്യൻ്റെ പ്രവർത്തനങ്ങളേക്കാൾ എത്രയോ അധികം മഹത്തരവും വലുതുമാണ്. അതിനാൽ ഓരോ വ്യക്തിയും അല്ലാഹുവിൻ്റെ കാരുണ്യം പ്രതീക്ഷിക്കുകയും അവൻ്റെ ശിക്ഷ ഭയപ്പെടുകയും വേണം.
തൻ്റെ അടിമകളോട് അല്ലാഹുവിനുള്ള കാരുണ്യം അവരുടെ പ്രവർത്തനങ്ങളേക്കാൾ എത്രയോ വിശാലമാണ്.
സൽകർമ്മങ്ങൾ സ്വർഗപ്രവേശനത്തിനുള്ള കാരണം മാത്രമാണ്. അത് നേടിയെടുക്കാൻ സാധിക്കുന്നത് അല്ലാഹുവിൻ്റെ ഔദാര്യവും കാരുണ്യവും കൊണ്ട് മാത്രമാണ്.
കിർമാനി -رَحِمَهُ اللَّهُ- പറയുന്നു: "അല്ലാഹുവിൻ്റെ കാരുണ്യം കൊണ്ടല്ലാതെ ഒരാൾ പോലും സ്വർഗത്തിൽ പ്രവേശിക്കില്ല എന്ന് പറയുന്നതിനൊപ്പം സ്വർഗത്തിൽ പ്രവേശിക്കുമെന്ന് ഉറപ്പുള്ള നബി -ﷺ- യും അല്ലാഹുവിൻ്റെ കാരുണ്യം കൊണ്ടല്ലാതെ സ്വർഗത്തിൽ പ്രവേശിക്കുകയില്ല എന്ന് എടുത്തു പറഞ്ഞതിൽ നിന്ന് അവിടുത്തേക്ക് പുറമെയുള്ള ഏതൊരാളുടെയും കാര്യം എന്തുകൊണ്ടും അങ്ങനെയായിരിക്കും എന്ന് മനസ്സിലാക്കാവുന്നതാണ്."
നവവി -رَحِمَهُ اللَّهُ- പറയുന്നു: "നിങ്ങൾ പ്രവർത്തിച്ചിരുന്നതിൻ്റെ ഫലമായി നിങ്ങൾ സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളൂ' (നഹ്ൽ: 32), 'നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിൻ്റെ ഫലമായി നിങ്ങൾക്ക് അനന്തരമായി നൽകപ്പെട്ട സ്വർഗമാകുന്നു ഇത്' (സുഖ്റുഫ്: 72) എന്നിങ്ങനെ സ്വർഗക്കാരോട് പറയപ്പെടുന്നതാണ് എന്ന ഖുർആനിലെ വചനങ്ങൾ പ്രവർത്തനങ്ങൾ കൊണ്ടാണ് സ്വർഗത്തിൽ പ്രവേശിക്കുന്നത് എന്ന് അറിയിക്കുന്നുണ്ട്; ഈ ഹദീഥിലെ ആശയത്തിന് വിരുദ്ധമല്ല അത്. മറിച്ച്, പ്രവർത്തനങ്ങൾ സ്വർഗപ്രവേശനത്തിനുള്ള കാരണമാണെന്നാണ് പ്രസ്തുത ആയത്തുകൾ അറിയിക്കുന്നത്. എന്നാൽ പ്രവർത്തനങ്ങൾ ചെയ്യാനുള്ള തൗഫീഖും (സൗഭാഗ്യം), അതിൽ ഇഖ്ലാസ് (നിഷ്കളങ്കത) പുലർത്താനുള്ള മാർഗദർശനവും, അവ സ്വീകരിക്കപ്പെടുന്നതുമെല്ലാം അല്ലാഹുവിൻ്റെ കാരുണ്യവും ഔദാര്യവും കൊണ്ട് മാത്രമാണ് എന്നാണ് ഈ ഹദീഥിൻ്റെ വിവക്ഷ. ചുരുക്കത്തിൽ, ഒരാളും പ്രവർത്തനം കാരണത്താൽ മാത്രം സ്വർഗത്തിൽ പ്രവേശിക്കുന്നില്ല എന്നാണ് ഹദീഥ് അറിയിക്കുന്നത്. പ്രവർത്തനങ്ങൾ സ്വർഗപ്രവേശനത്തിനുള്ള കാരണമാണ് എന്നാണ് ആയത്തുകൾ അറിയിക്കുന്നത്; അവയും അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെ ഭാഗം തന്നെയാണ്."
ഇബ്നുൽ ജൗസി -رَحِمَهُ اللَّهُ- പറയുന്നു: "പ്രവർത്തനങ്ങൾ സ്വർഗപ്രവേശനത്തിനുള്ള കാരണമാണെന്ന് ചില തെളിവുകളിൽ വന്നതും, പ്രവർത്തനങ്ങൾ കൊണ്ട് മാത്രം സ്വർഗത്തിൽ പ്രവേശിക്കില്ലെന്ന ഈ ഹദീഥും തമ്മിൽ യോജിപ്പിക്കാൻ നാല് മാർഗങ്ങളുണ്ട്: 1- പ്രവർത്തനങ്ങൾ ചെയ്യാനുള്ള സൗഭാഗ്യം നൽകപ്പെടുക എന്നത് അല്ലാഹുവിൻ്റെ കാരുണ്യത്തിൽ പെട്ടതാണ്. അല്ലാഹു മുൻപ് നിശ്ചയിച്ച കാരുണ്യം ഇല്ലായിരുന്നെങ്കിൽ വിജയത്തിലേക്ക് നയിക്കുന്ന വിശ്വാസമോ സൽകർമ്മങ്ങളോ അവനിൽ നിന്ന് ഉണ്ടാകില്ലായിരുന്നു. 2- മനുഷ്യൻ അല്ലാഹുവിൻ്റെ അടിമയാണ്; അവൻ്റെ ഏതു പ്രവർത്തനങ്ങളും അത് മുഖേനയുള്ള നേട്ടങ്ങളും ഉടമസ്ഥനായ അല്ലാഹുവിൻ്റേത് തന്നെയാണ്. കാരണം അടിമയെ കൊണ്ടുള്ള ഏതു പ്രയോജനവും ഉടമസ്ഥന്റെ അവകാശമാണല്ലോ?! അതിനാൽ അടിമയുടെ പ്രവർത്തനത്തിന് പ്രതിഫലം നൽകുന്നു എന്നത് ഉടമസ്ഥൻ്റെ ഔദാര്യത്തിൽ പെട്ടത് മാത്രമാണ്. 3- ചില ഹദീഥുകളിൽ പറയപ്പെട്ടതു പോലെ; ഒരാൾ സ്വർഗത്തിലേക്ക് കടന്നു കൂടുന്നത് അല്ലാഹുവിൻ്റെ കാരുണ്യം കൊണ്ടും, പ്രവേശിച്ച ശേഷം സ്വർഗീയ പദവികളിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നത് പ്രവർത്തനങ്ങൾ കൊണ്ടുമാണ്. 4- ചുരുങ്ങിയ സമയത്തേക്ക് മാത്രം നീണ്ടുനിൽക്കുന്ന സൽകർമ്മങ്ങൾക്ക് പ്രതിഫലമായി നൽകപ്പെടുന്നത് ശാശ്വതമായ അനുഗ്രഹങ്ങളുടെ ആസ്വാദനമാണ്. നിലച്ചു പോകുന്ന പ്രവർത്തനത്തിന് നിലക്കാത്ത പ്രതിഫലം നൽകപ്പെടുന്നത് ഔദാര്യം മാത്രമാണ്; അതൊരിക്കലും പകരത്തിനു പകരമായി കണക്കാക്കാൻ കഴിയില്ല.
അല്ലാമഃ റാഫിഈ -رَحِمَهُ اللَّهُ- പറയുന്നു: "പരലോക രക്ഷക്കും ഉന്നതപദവികൾക്കും വേണ്ടി തൻ്റെ പ്രവർത്തനങ്ങളിൽ മാത്രം ഒരാൾ ഭരമേൽപ്പിക്കുന്നത് ശരിയല്ല. കാരണം അവന് പ്രവർത്തിക്കാൻ സാധിച്ചതെല്ലാം അല്ലാഹുവിൻ്റെ തൗഫീഖിനാൽ മാത്രമാണ്. തിന്മകൾ ഉപേക്ഷിക്കാൻ അവന് കഴിഞ്ഞത് അല്ലാഹുവിൻ്റെ സംരക്ഷണത്താൽ മാത്രവുമാണ്. അതിനാൽ അല്ലാഹുവിൻ്റെ ഔദാര്യവും കാരുണ്യവും മാത്രമാണ് അതെല്ലാം."
Attribution
Categories
Share hadeeth
Sharing options · 0 Total shares

