ദുനിയാവിൽ ഒരു അപരിചിതനെ പോലെയോ, വഴിയാത്രക്കാരനെ പോലെയോ നീ ആയിത്തീരുക
Choose an available translation of this Hadeeth
Hadeeth text
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- എൻ്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു: "ദുനിയാവിൽ ഒരു അപരിചിതനെ പോലെയോ, വഴിയാത്രക്കാരനെ പോലെയോ നീ ആയിത്തീരുക." ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- പറയാറുണ്ടായിരുന്നു: "വൈകുന്നേരമായാൽ ഇനിയൊരു പകൽ നീ പ്രതീക്ഷിക്കരുത്.പകലിൽ പ്രവേശിച്ചാൽ ഇനിയൊരു വൈകുന്നേരവും നീ പ്രതീക്ഷിക്കരുത്. നിൻ്റെ ആരോഗ്യത്തിൽ നിന്ന് അനാരോഗ്യത്തിലേക്കുള്ളതും, നിൻ്റെ ജീവിതത്തിൽ നിന്ന് മരണത്തിലേക്കുള്ളതും നീ സമ്പാദിക്കുക."
Explanation
ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നബി -ﷺ- യുടെ ഈ ഉപദേശം ജീവിതത്തിൽ സ്വീകരിച്ചു. അദ്ദേഹം പറയാറുണ്ടായിരുന്നു: "നീ നേരം പുലർന്നാൽ ഇനിയൊരു വൈകുന്നേരത്തെ പ്രതീക്ഷിക്കരുത്. വൈകുന്നേരമായാൽ ഇനിയൊരു പകലിനെയും പ്രതീക്ഷിക്കരുത്. മരണപ്പെട്ടു ഖബ്റിലേക്ക് ചെന്നെത്താനുള്ളവനാണ് നീയും എന്ന കണക്കുകൂട്ടൽ നിനക്കുണ്ടായിരിക്കട്ടെ. അതോടൊപ്പം, ആയുസ്സിൽ ആരോഗ്യവേളയും രോഗകാലവുമുണ്ടായിരിക്കുന്നതാണ് എന്ന് നീ ഓർക്കുക; അതിനാൽ നിൻ്റെ ആരോഗ്യകാലത്ത് രോഗകാലത്തിന് വേണ്ടി നന്മകൾ ചെയ്തു വെക്കുക. നിനക്കും സൽകർമ്മങ്ങൾക്കും ഇടയിൽ അസുഖങ്ങൾ തടസ്സം സൃഷ്ടിക്കുന്നതിന് മുൻപ് സൽകർമ്മങ്ങൾ വാരിക്കൂട്ടുക. ഇഹലോകത്തുള്ള നിൻ്റെ ഈ ജീവിതം പ്രയോജനപ്പെടുത്തുകയും, മരണശേഷമുള്ള ജീവിതത്തിലേക്കുള്ള വിഭവങ്ങൾ നീ സ്വരുക്കൂട്ടുകയും ചെയ്യുക."
Benefits
ഉപദേശവും മാർഗദർശനവും ആവശ്യപ്പെടാത്തവരോടും അങ്ങോട്ടു പോയി ഉപദേശം നൽകാം.
കൃത്യമായ ഉദാഹരണങ്ങൾ പറയുക എന്നത് നബി -ﷺ- യുടെ മനോഹരമായ അദ്ധ്യാപനത്തിൻ്റെ രീതിയിൽ പെട്ടതായിരുന്നു. "ദുനിയാവിൽ ഒരു അപരിചിതനെ പോലെയോ, വഴിയാത്രക്കാരനെ പോലെയോ നീ ആയിത്തീരുക." എന്ന അവിടുത്തെ വാക്കിൽ ഈ പാഠമുണ്ട്.
പരലോകയാത്രയിൽ മനുഷ്യർ വ്യത്യസ്ത തരക്കാരാണ്. വഴിയാത്രികനെ പോലെ ജീവിതവിരക്തിയോടെ ജീവിക്കുന്നവൻ, ഒരു നാട്ടിൽ അപരിചിതനായി കഴിയുന്നവനെ പോലെ ഐഹികജീവിതത്തെ സമീപിക്കുന്നവരേക്കാൾ ശ്രേഷ്ഠമായ പദവിയിലാണുള്ളത്.
ഭൗതികമോഹങ്ങൾ നശ്വരമാണെന്നും, മരണത്തിനായി തയ്യാറെടുക്കണമെന്നുമുള്ള അറിയിപ്പ്.
ഭൗതിക വിഭവങ്ങൾ അന്വേഷിക്കരുതെന്നോ ഐഹികസുഖങ്ങളെല്ലാം നിഷിദ്ധമാണെന്നോ ഈ ഹദീഥ് അറിയിക്കുന്നില്ല. മറിച്ച്, ഐഹികജീവിതത്തിൻ്റെ വിഭവങ്ങളിൽ വിരക്തി പുലർത്താനും, അതിൽ (ആവശ്യമുള്ളതിൽ മാത്രം ഒതുങ്ങിനിൽക്കുന്ന വിധത്തിൽ) മിതത്വം പാലിക്കാനും മാത്രമേ ഈ ഹദീഥ് കൽപ്പിക്കുന്നുള്ളൂ.
രോഗങ്ങൾ ബാധിച്ചു കൊണ്ടോ, മരണം വന്നെത്തിക്കൊണ്ടോ സൽകർമ്മങ്ങൾ ചെയ്യാൻ സാധിക്കാത്ത ഒരു കാലം ഉണ്ടാകുന്നതിന് മുൻപ് നന്മകൾ പ്രവർത്തിക്കാൻ ധൃതി കൂട്ടണമെന്നുള്ള ഓർമ്മപ്പെടുത്തൽ.
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- വിൻ്റെ ശ്രേഷ്ഠത. നബി -ﷺ- യുടെ ഈ ഉപദേശം അദ്ദേഹത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു.
മുഅ്മിനിൻ്റെ രാജ്യം സ്വർഗമാണ്; ഭൂമിയിൽ അവൻ അപരിചിതനാണ്. പരലോകത്തേക്കുള്ള യാത്രയിലാണ് അവനുള്ളത്. അതിനാൽ അപരിചിതമായ ഈ ഐഹിക ലോകത്തെ യാതൊരു വസ്തുവിലും അവൻ്റെ ഹൃദയം ബന്ധിക്കപ്പെടാതിരിക്കട്ടെ! മറിച്ച്, തനിക്ക് മടങ്ങിച്ചെല്ലാനുള്ള തൻ്റെ രാജ്യമായിരിക്കണം അവൻ്റെ മനസ്സിലുണ്ടാകേണ്ടത്. ഇഹലോകത്തുള്ള അവൻ്റെ ദിനങ്ങൾ തൻ്റെ യഥാർത്ഥ രാജ്യത്തേക്കുള്ള യാത്രയിലെ ലക്ഷ്യങ്ങൾ നേടാനും വിഭവങ്ങൾ സ്വരുക്കൂട്ടാനും വേണ്ടിയുള്ള ഒരു ഇടത്താവളം മാത്രമാണ്.
Attribution
Categories
Share hadeeth
Sharing options · 0 Total shares

