ദീൻ എന്നാൽ ഗുണകാംക്ഷയാണ്
Choose an available translation of this Hadeeth
Hadeeth text
തമീമുദ്ദാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "ദീൻ എന്നാൽ ഗുണകാംക്ഷയാണ്." ഞങ്ങൾ ചോദിച്ചു: "ആരോടെല്ലാം?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനോടും, അവൻ്റെ ഗ്രന്ഥത്തോടും, അവൻ്റെ റസൂലിനോടും, മുസ്‌ലിം ഭരണാധികാരികളോടും അവരിലെ പൊതുജനങ്ങളോടും."
Explanation
അപ്പോൾ നബി ﷺ യോട് ചോദിക്കപ്പെട്ടു: "ആരോടാണ് ഗുണകാംക്ഷ പുലർത്തേണ്ടത്?" അവിടുന്ന് പറഞ്ഞു:
ഒന്നാമതായി: അല്ലാഹുവിനോടാണ് ഒരാൾക്ക് ഗുണകാംക്ഷ വേണ്ടത്. പ്രവർത്തനങ്ങൾ അവന് നിഷ്കളങ്കമാക്കി കൊണ്ടും, അവനിൽ മറ്റൊരാളെയും പങ്കുചേർക്കാതെയും, അവൻ മാത്രമാണ് (സർവ്വതിൻ്റെയും) രക്ഷാധികാരിയെന്നും, അവൻ മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ളവനെന്നും, അവൻ്റെ നാമങ്ങളിലും വിശേഷണങ്ങളിലും അവൻ ഏകനാണെന്നും വിശ്വസിച്ചു കൊണ്ടുമായിരിക്കണം ഈ ഗുണകാംക്ഷ പുലർത്തേണ്ടത്. അതോടൊപ്പം അല്ലാഹുവിൻ്റെ കൽപ്പനകളെ അവൻ ആദരിക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുന്നതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്യണം.
രണ്ടാമതായി: അല്ലാഹുവിൻ്റെ ഗ്രന്ഥമായ ഖുർആനിനോട് ഗുണകാംക്ഷ ഉണ്ടായിരിക്കണം. അല്ലാഹുവിൻ്റെ സംസാരമാണ് അത് എന്നും, അവൻ്റെ വേദഗ്രന്ഥങ്ങളിൽ അവസാനത്തേതാണ് അത് എന്നും, മുൻപുള്ള മതനിയമങ്ങളെല്ലാം അത് ദുർബലമാക്കിയിട്ടുണ്ട് എന്നും അവൻ വിശ്വസിക്കണം. അതോടൊപ്പം ഈ ഗ്രന്ഥത്തെ ആദരിക്കുകയും, അർഹമായ വിധത്തിൽ അത് പാരായണം ചെയ്യുകയും, അതിലെ ഖണ്ഡിതമായ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അതിലെ ആശയസദൃശ്യതയുള്ളവ അംഗീകരിക്കുകയും ചെയ്യണം. ഈ ഗ്രന്ഥത്തെ ദുർവ്യാഖ്യാനിക്കുന്നവരുടെ ശ്രമങ്ങളിൽ നിന്ന് അതിനെ പ്രതിരോധിക്കുകയും, അതിലെ ഉപദേശങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളുകയും, അതിലെ വിജ്ഞാനങ്ങൾ പ്രചരിപ്പിക്കുകയും, അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്യണം.
മൂന്നാമതായി; അല്ലാഹുവിൻ്റെ റസൂലായ മുഹമ്മദ് നബി ﷺ യോട് ഗുണകാംക്ഷ പുലർത്തണം. അവിടുന്ന് അല്ലാഹുവിൻ്റെ ദൂതന്മാരിൽ അവസാനത്തെ ദൂതനാണെന്നും, അവിടുന്ന് കൊണ്ടുവന്നതെല്ലാം സത്യമാണെന്നും നാം വിശ്വസിക്കണം. അവിടുത്തെ കൽപ്പനകൾ നിറവേറ്റുകയും അവിടുന്ന് വിലക്കിയവ ഉപേക്ഷിക്കുകയും ചെയ്യണം. അല്ലാഹുവിനെ ആരാധിക്കാൻ അവിടുന്ന് കാണിച്ചു തന്ന വഴിയല്ലാതെ നാം സ്വീകരിക്കാൻ പാടില്ല. അതോടൊപ്പം, നബി ﷺ യുടെ അവകാശങ്ങളെ നാം ആദരിക്കുകയും, അവിടുത്തെ ബഹുമാനിക്കുകയും, അവിടുത്തെ പ്രബോധനം വ്യാപിപ്പിക്കുകയും, അവിടുത്തെ മതാദ്ധ്യാപനങ്ങൾ പ്രചരിപ്പിക്കുകയും, അവിടുത്തേക്കെതിരെയുള്ള ആരോപണങ്ങൾ പ്രതിരോധിക്കുകയും വേണം.
നാലാമതായി; മുസ്‌ലിംകളിലെ നേതാക്കന്മാരായ (ഭരണാധികാരികളോടും പണ്ഡിതന്മാരോടും) ഗുണകാംക്ഷ പുലർത്തണം. അവരെ സത്യമാർഗത്തിൽ സഹായിച്ചു കൊണ്ടും, അവരുടെ കൽപ്പനകൾക്ക് എതിരു നിൽക്കാതെയും, അല്ലാഹുവിനെ അനുസരിക്കുന്ന കാര്യങ്ങളിൽ അവരുടെ വാക്കുകൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ടുമാണ് ഈ ഗുണകാംക്ഷ പുലർത്തേണ്ടത്.
അഞ്ചാമതായി; മുസ്‌ലിം പൊതുജനങ്ങളോട് ഗുണകാംക്ഷ പുലർത്തണം. അവരോട് നന്മ ചെയ്തു കൊണ്ടും, അവരെ നന്മയിലേക്ക് ക്ഷണിച്ചു കൊണ്ടും, അവർക്ക് ഉപദ്രവങ്ങൾ വരാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ടും, അവർക്ക് നന്മ ലഭിക്കാൻ ആഗ്രഹിച്ചു കൊണ്ടുമാണ് ഈ ഗുണകാംക്ഷ നിറവേറ്റേണ്ടത്. അതോടൊപ്പം നന്മകളിലും ധർമ്മനിഷ്ഠയിലും അവരുമായി പരസ്പരസഹകരണം നിലനിർത്തുകയും വേണം.
Benefits
ഗുണകാംക്ഷക്ക് ഇസ്‌ലാമിലുള്ള മഹത്തായ സ്ഥാനം
വിശ്വാസങ്ങളും വാക്കുകളും പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്നതാണ് ദീൻ (മതം)
നമുക്ക് ഒരാളോട് ഗുണകാംക്ഷയുണ്ടെങ്കിൽ അവനോട് വഞ്ചന കാണിക്കാതിരിക്കുകയും, അവന് നന്മ ആഗ്രഹിക്കുകയും ചെയ്തിരിക്കണം.
നബി ﷺ യുടെ അദ്ധ്യാപനത്തിൻ്റെ മനോഹരമായ രീതി. അവിടുന്ന് ഒരു കാര്യം വളരെ പൊതുവായി പറഞ്ഞു വെക്കുകയും, ശേഷം (ചോദ്യത്തിനുള്ള ഉത്തരമായി) അതിൻ്റെ വിശദീകരണം ജനങ്ങൾക്ക് പകർന്നു നൽകുകയും ചെയ്യുന്നു.
ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ് ആദ്യം പറയേണ്ടതും ആരംഭിക്കേണ്ടതും. നബി ﷺ അല്ലാഹുവിനോടുള്ള ഗുണകാംക്ഷയാണ് ആദ്യം പറഞ്ഞത്. പിന്നീട് അവൻ്റെ ഗ്രന്ഥമായ ഖുർആനിനെ കുറിച്ചും, അവൻ്റെ റസൂലിനെ കുറിച്ചും, പിന്നീട് മുസ്‌ലിംകളിലെ നേതാക്കളെ കുറിച്ചും, ശേഷം അവരിലെ സാധാരണക്കാരെ കുറിച്ചും പറഞ്ഞു.
Attribution
Categories
Share hadeeth
Sharing options · 0 Total shares

