ഖിയാമത് നാളിൽ മുഅ്മിൻ തൻ്റെ റബ്ബിൻ്റെ അടുത്തേക്ക് നിർത്തപ്പെടും. എത്രത്തോളമെന്നാൽ അല്ലാഹു അവൻ്റെ മേൽ തൻ്റെ മറ വെക്കുകയും, അവൻ്റെ തിന്മകൾ അവനെ ബോധ്യപ്പെടുത്തുകയും ചെയ്യും
Choose an available translation of this Hadeeth
Hadeeth text
സ്വഫ്‌വാൻ ബ്നു മുഹ്‌രിസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരാൾ ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- യോട് ചോദിച്ചു: "(അല്ലാഹുവും അവൻ്റെ അടിമയുമായുള്ള) രഹസ്യസംഭാഷണത്തിൻ്റെ വിഷയത്തിൽ നബി -ﷺ- യിൽ നിന്ന് താങ്കൾ എന്താണ് കേട്ടിട്ടുള്ളത്?" ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: "നബി -ﷺ- ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: "ഖിയാമത് നാളിൽ മുഅ്മിൻ തൻ്റെ റബ്ബിൻ്റെ അടുത്തേക്ക് നിർത്തപ്പെടും. എത്രത്തോളമെന്നാൽ അല്ലാഹു അവൻ്റെ മേൽ തൻ്റെ മറ വെക്കുകയും, അവൻ്റെ തിന്മകൾ അവനെ ബോധ്യപ്പെടുത്തുകയും ചെയ്യും. അല്ലാഹു അവനോട് ചോദിക്കും: "ഇന്ന തിന്മ (നീ ചെയ്തത്) നിനക്കറിയുമോ?! ഇന്ന തിന്മ നിനക്കറിയുമോ?" അവൻ പറയും: "എൻ്റെ റബ്ബേ! എനിക്കറിയാം." അല്ലാഹു അവനോട് പറയും: " ദുനിയാവിൽ
ഞാൻ അവയെല്ലാം നിനക്കായി മറച്ചു വെച്ചു. ഇന്നേ ദിവസം ഞാൻ അവയെല്ലാം നിനക്ക് പൊറുത്തു തന്നിരിക്കുന്നു." അങ്ങനെ അവൻ്റെ നന്മകളുടെ ഏടുകൾ അവൻ്റെ കയ്യിൽ നൽകപ്പെടും. എന്നാൽ (അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും) നിഷേധിച്ചവരും കപടവിശ്വാസികളുമാകട്ടെ, സർവ്വ സൃഷ്ടികൾക്കും മുൻപിൽ വെച്ച് അവരെ കുറിച്ച് വിളിച്ചു പറയപ്പെടും: ഇക്കൂട്ടരാകുന്നു അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചവർ."
Explanation
ഖിയാമത് നാളിൽ മുഅ്മിൻ തൻ്റെ റബ്ബിൻ്റെ അടുത്തേക്ക് നിർത്തപ്പെടും. അങ്ങനെ അല്ലാഹു മഹ്ശറിലെ ജനങ്ങൾ അവൻ്റെ രഹസ്യങ്ങൾ അറിയാതിരിക്കുന്നതിന് വേണ്ടി അവൻ്റെ മേൽ മറ വെക്കുകയും, അവനോട് ഇപ്രകാരം പറയുകയും ചെയ്യും:
"ഇന്നയിന്ന തിന്മകളെല്ലാം നീ ചെയ്തത് നിനക്കറിയുമോ?!" - അങ്ങനെ അല്ലാഹുവിനും അവൻ്റെ അടിമക്കും ഇടയിലുള്ള തിന്മകൾ അവനെ അല്ലാഹു ബോധ്യപ്പെടുത്തും.
അയാൾ പറയും: അതെ, എൻ്റെ രക്ഷിതാവേ!
അങ്ങനെ മുഅ്മിനായ
ആ വ്യക്തിയെ ഭയം പിടികൂടുകയും, ഭീതിതനാവുകയും ചെയ്താൽ അല്ലാഹു അവനോട് പറയും: ഈ തിന്മകളെല്ലാം ഇഹലോകത്ത് ഞാൻ നിനക്കായി മറച്ചു വെച്ചു. ഇന്നേ ദിവസം അവ നിനക്ക് ഞാൻ പൊറുത്തു നൽകുന്നു. ശേഷം അവൻ്റെ നന്മയുടെ ഏടുകൾ അവന് നൽകപ്പെടുന്നതാണ്.
എന്നാൽ അല്ലാഹുവിനെയും റസൂലിനെയും നിഷേധിച്ചവരെയും കപടവിശ്വാസികളെയും എല്ലാ സൃഷ്ടികൾക്കും മുൻപിൽ നിർത്തി കൊണ്ട് ഇപ്രകാരം വിളിച്ചു പറയപ്പെടും: ഇവരാകുന്നു തങ്ങളുടെ രക്ഷിതാവിൻ്റെ മേൽ കളവു കെട്ടിച്ചമച്ചവർ. അതിനാൽ അതിക്രമികളുടെ മേൽ അല്ലാഹുവിൻ്റെ ശാപമുണ്ടാകട്ടെ!
Benefits
സാധ്യമാകുന്നിടത്തോളം ഒരു മുഅ്മിനിൻ്റെ തെറ്റുകൾ മറച്ചു വെക്കാനുള്ള പ്രോത്സാഹനം.
അടിമകളുടെ സർവ്വ പ്രവർത്തനങ്ങളും അല്ലാഹു സൂക്ഷ്മമായി ക്ലിപ്തപ്പെടുത്തിയിരിക്കുന്നു. ആരെങ്കിലും നന്മയാണ് തൻ്റെ പ്രവർത്തനങ്ങളുടെ ഏടുകളിൽ കാണുന്നത് എങ്കിൽ അവൻ അല്ലാഹുവിനെ സ്തുതിക്കട്ടെ. ആരെങ്കിലും അതല്ലാത്തതാണ് കാണുന്നത് എങ്കിൽ സ്വന്തത്തെയല്ലാതെ അവൻ ആക്ഷേപിക്കേണ്ടതില്ല. അല്ലാഹുവിൻ്റെ ഉദ്ദേശത്തിന് കീഴിലായിരിക്കും അവൻ്റെ രക്ഷയും ശിക്ഷയും.
ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "തിന്മകൾ പ്രവർത്തിച്ച മുഅ്മിനുകളുടെ കാര്യം പരലോകത്ത് രണ്ട് രൂപത്തിലായിരിക്കും. ഒന്ന്: അല്ലാഹുവിനും അടിമക്കും ഇടയിൽ മാത്രമുള്ള തിന്മകൾ. ഇത്തരക്കാരുടെ അവസ്ഥ രണ്ട് രൂപത്തിലായിരിക്കാം എന്ന് ഇബ്നു ഉമറിൻ്റെ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. (1) ഇഹലോകത്ത് അല്ലാഹു തിന്മകൾ മറച്ചു വെച്ച അവൻ്റെ അടിമകൾ; അവരുടെ തിന്മകളായിരിക്കും അല്ലാഹു പരലോകത്തും മറച്ചു വെക്കുക എന്നതിന് ഹദീഥിൻ്റെ നേർക്കു നേരെയുള്ള പദങ്ങൾ തെളിവാണ്. (2) തിന്മകൾ പരസ്യമാക്കിയവരാണ്; അവരുടെ അവസ്ഥ ഇതിന് വിപരീതമായിരിക്കും എന്നാണ് ഹദീഥിൻ്റെ ആശയത്തിൽ നിന്ന് മനസ്സിലാക്കാവുന്നത്. രണ്ട്: അടിമകൾ തമ്മിൽ പരസ്പരമുള്ള അതിക്രമങ്ങൾ. ഇവയും രണ്ട് രൂപത്തിലുണ്ട്. (1) തിന്മകൾ നന്മകളേക്കാൾ അധികരിച്ച സ്ഥിതിയിലുള്ളവർ; ഇക്കൂട്ടർ നരകത്തിൽ പ്രവേശിക്കുകയും, ശേഷം (നബിമാരുടെയും മറ്റും) ശുപാർശയാൽ നരകത്തിൽ നിന്ന് പുറത്തു കൊണ്ടുവരപ്പെടുകയും ചെയ്യുന്നതാണ്. (2) നന്മകളും തിന്മകളും തുല്യമായവർ; ഇവർ ചെയ്ത അതിക്രമങ്ങൾക്ക് അവരിൽ നിന്ന് പ്രതിക്രിയ സ്വീകരിക്കപ്പെടുന്നത് വരെ അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതല്ല.
Attribution
Categories
Share hadeeth
Sharing options · 0 Total shares

